ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കുത്തനേ വില വർധിപ്പിച്ചതിനു പിന്നാലെ ഗാർഹിക എൽപിജി നിരക്കും പെട്രോൾ, ഡീസൽ നിരക്കും വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
പെട്രോൾ, ഡീസൽ എന്നിവയ്ക്കു ലിറ്ററിന് നാലുമുതൽ അഞ്ചു രൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെയും വർധിച്ചേക്കുമെന്നാണ് സൂചന.
പെട്രോളിന്റെയും ഡീസലിന്റെയും മേലേയുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ നീക്കം ചെയ്തതിലൂടെ ആയിരത്തിലധികം കോടിയുടെ വരുമാനനഷ്ടമാണു കേന്ദ്രത്തിനുണ്ടായത്. അഞ്ചിടത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ക്രൂഡ് ഓയിൽ ഒരു ബാരലിന് 126 ഡോളറിലധികമായി വർധിച്ചത് രാജ്യത്തെ പൊതുമേഖലാ എണ്ണക്കന്പനികളുടെ നഷ്ടം വർധിപ്പിച്ചിട്ടുമുണ്ട്. അതിനാൽത്തന്നെ വില വർധിപ്പിക്കാൻ എണ്ണക്കന്പനികളിൽനിന്നു സർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ടെന്നാണു സൂചന.
വില വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഏതു നിമിഷവും പ്രാബല്യത്തിൽ വന്നേക്കാമെന്നാണു സൂചന. അങ്ങനെയെങ്കിൽ 2022നുശേഷം ആദ്യമായായിരിക്കും ഇന്ധനവിലയിൽ കാര്യമായ വർധനയുണ്ടാകുക.
പശ്ചിമേഷ്യൻ പ്രതിസന്ധി ക്രൂഡ് ഓയിൽ വിലയിലുണ്ടാക്കിയിട്ടുള്ള വർധനയും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം എണ്ണവില വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളൊന്നും സർക്കാരിനു മുന്നിലില്ല. പെട്ടെന്നു തീരുമാനമെടുത്താൽ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിലിന്റെ വില കുത്തനേ കുതിച്ചുയർന്നപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും മേലേയുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ (എസ്ഇഎഡി) കുറച്ചുകൊണ്ടായിരുന്നു കേന്ദ്രം അവയുടെ വിലവർധന തടഞ്ഞത്.
കഴിഞ്ഞ മാർച്ച് 27ന് കേന്ദ്രമെടുത്ത ഈ തീരുമാനം തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണെന്നും ഏപ്രിൽ 30നുശേഷം എന്താണു സംഭവിക്കുകയെന്ന് കാത്തിരിക്കാനും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചിരുന്നു.
വിതരണത്തിലെയും അവശ്യവസ്തുക്കളിലെയും വിലയിലെ വ്യതിയാനങ്ങളിൽനിന്നു പൗരന്മാർ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാർച്ച് 27ലെ കേന്ദ്ര തീരുമാനത്തിനു പിന്നാലെ എക്സിൽ കുറിപ്പിട്ടിരുന്നത്.
അതേസമയം, വിമാന ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയെത്തുടര്‍ന്ന് എയർ ഇന്ത്യ ജൂൺ-ജൂലൈ മാസങ്ങളിൽ വിമാന സര്‍വീസുകള്‍ കുറയ്ക്കും. പ്രതിദിനം നൂറോളം സര്‍വീസുകള്‍ കുറച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.